Kerala
കൊല്ലം: ശബരിമല സ്വര്‍ണക്കൊളള കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയുടെ ജാമ്യാപേക്ഷയില്‍ വിധി വ്യാഴാഴ്ച. കട്ടിളപ്പാളി കേസിലെ സ്വാഭാവിക ജാമ്യത്തിനുളള അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുക. കേസിലെ വാദം ഇന്ന് പൂർത്തിയായി.
സ്വാഭാവിക ജാമ്യം പ്രതിയുടെ നിയമപരമായ അവകാശമാണെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു. വാദങ്ങള്‍ പരിശോധിച്ച് എസ്ഐടി റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും കോടതി വ്യാഴാഴ്ച വിധി പറയുക.
ദ്വാരപാലകപാളി കേസിൽ നേരത്തെ ജാമ്യം നേടിയ പോറ്റി, കട്ടിളപാളി കേസിലും 90 ദിവസത്തെ ജയിൽ വാസത്തിന് പിന്നാലെയാണ് സ്വാഭാവിക ജാമ്യത്തിന് കോടതിയെ സമീപിച്ചത്. കുറ്റപത്രം നൽകാൻ വൈകിയതിനാൽ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചേക്കുമെന്നാണ് സൂചന.
കോടതി മേൽനോട്ടത്തിലാണ് അന്വേഷണമെങ്കിലും തെളിവുകൾ ശേഖരിക്കുന്നതിലെ കാലതാമസമടക്കം കുറ്റപത്രം വൈകിപ്പിക്കുകയാണെന്നാണ് സൂചന. പാളികൾ മാറിയില്ലെന്ന് വിഎസ്എസ്സിയിലെ പരിശോധനയിൽ വ്യക്തമായതോടെ ഇനി എത്ര സ്വർണം പോയെന്ന് മാത്രമാണ് തെളിയിക്കാനുള്ളത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ റിമാൻഡ് കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് റിമാൻഡ് കാലാവധി നീട്ടിയത്.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജിയിൽ വിധി പറയുന്നതും മാറ്റി. കട്ടിളപാളി കേസിലെ ജാമ്യ ഹർജിയിൽ വാദം പൂർത്തിയായി. വിജിലൻസ് കോടതി ഇന്ന് തന്നെ വിധി പറയാൻ സാധ്യതയുണ്ട്.
അതേസമയം, സ്വാഭാവിക ജാമ്യം തേടി കെ.എസ്. ബൈജുവും കോടതിയെ സമീപിച്ചിട്ടുണ്ട്. റിമാൻഡിലായ 90 ദിവസം കഴിഞ്ഞു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിച്ചേക്കും. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് ജാമ്യ നീക്കം.
കട്ടിളപ്പാളി കേസിൽ 90 ദിവസം റിമാൻഡ് കാലാവധി പൂർത്തിയായതോടെ ഉണ്ണികൃഷ്ണൻ പോറ്റി സ്വാഭാവിക ജാമ്യം തേടിയത്. ആദ്യം അറസ്റ്റിലായ ദ്വാരപാലക കേസിൽ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.
അതേസമയം ദ്വാരപാലക ശില്പങ്ങളുടെ കേസിൽ തന്ത്രി കണ്ഠര് രാജീവര് ഇന്ന് ജാമ്യാപേക്ഷ നൽകും. ഞായറാഴ്ച നെഞ്ചുവേദനയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കണ്ഠര് രാജീവരെ ഇന്ന് ആൻജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കും.
ചൊവ്വാഴ്ച കട്ടിളപ്പാളി കേസിലെ തന്ത്രിയുടെ ജാമ്യഹർജി കോടതി പരിഗണിക്കുന്നുണ്ട്. രണ്ട് കേസുകളിലെയും അപേക്ഷകൾ ഒരുമിച്ച് പരിഗണിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെടും. ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ സമർപ്പിച്ച ജാമ്യ ഹർജികളും ഇന്ന് പരിഗണിക്കും.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊളള കേസിൽ പുതിയ വെളിപ്പെടുത്തലുമായി ഉണ്ണികൃഷ്ണൻ പോറ്റി. ശബരിമലയിലെ കട്ടിളപ്പാളി മാറ്റിയിട്ടില്ലെന്ന് അദ്ദേഹം എസ്ഐടിക്ക് മൊഴി നൽകി. പഴയ വാതിലിൽ നിന്ന് സ്വർണം മാറ്റിയില്ലെന്നും മൊഴിയിൽ പറയുന്നു. ശനിയാഴ്ച വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് പോറ്റി ഇക്കാര്യം എസ്ഐടിയോട് പറഞ്ഞത്.
അതേസമയം ശബരിമല സ്വർണക്കൊളള കേസിൽ കുറ്റപത്രം വൈകും. ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാവാത്തതും അറസ്റ്റുകൾ ബാക്കിയുള്ളതുമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതിന് തടസമാകുന്നത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ നേരെത്തെ അറിയില്ലായിരുന്നുവെന്ന് യുഡിഎഫ് കൺവീനർ അടൂർപ്രകാശ്.
2019ൽ ആറ്റിങ്ങൽ എംപിയായതിന് ശേഷമാണ് ആദ്യമായി പോറ്റി എന്നെ വന്ന് കണ്ടത്. ശബരിമലയിലെ അന്നദാനത്തിൽ പങ്കെടുക്കണമെന്ന് പറഞ്ഞ് ക്ഷണിച്ചു. അന്നദാനത്തിൽ പങ്കെടുക്കുകയും ചെയ്തു. അതുവരെ പോറ്റി ആരാണെന്നോ, കൊള്ളക്കാരനോ ആണെന്ന് അന്ന് അറിയില്ലായിരുന്നു.
പോറ്റിയുടെ പിതാവ് മരിച്ച ശേഷം പാർട്ടി പ്രവർത്തകർ പറഞ്ഞതിനനുസരിച്ച് പോയിരുന്നു. വെഞ്ഞാറംമൂട്ടിലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിലും പോയിട്ടുണ്ട്. കെപിസിസിയുടെ ജനറൽ സെക്രട്ടറി രമണി.പി. നായർക്കൊപ്പമാണ് അന്ന് വീട്ടിൽ പോയത്.
പോറ്റി ബംഗളൂരൂവിൽ വച്ച് കവറിൽ തന്നത് ഈന്തപ്പഴം ആയിരുന്നു. അപ്പോൾ തന്നെ അവിടെയുള്ള ആളുകൾക്ക് കൊടുത്തു. ബംഗളൂരൂവിൽ ഉണ്ടെന്ന് അറിഞ്ഞാണ് പോറ്റി കാണാനെത്തിയത്. പോറ്റിയുടെ സഹോദരിയുടെ മകളുടെ ചടങ്ങിന്റെ ക്ഷണപത്രമാണ് അന്ന് കൈമാറിയതെന്നാണ് ഓർമ്മയെന്നും അടൂർ പ്രകാശ് പറഞ്ഞു.
പോറ്റിക്കൊപ്പം സോണിയ ഗാന്ധിയെ കാണാൻ പോയിട്ടുണ്ട്. സോണിയ ഗാന്ധിയെ കാണാൻ അനുമതി കിട്ടിയെന്നും, എംപിയെന്ന നിലയിൽ വരണമെന്നും പോറ്റി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് പോയത്.
സ്വന്തം മണ്ഡലത്തിലെ ആളുകളുടെ കല്യാണത്തിനും മറ്റ് ചടങ്ങുകൾക്കും താൻ പങ്കെടുക്കാറുണ്ടെന്നും, അവിടെ ഇല്ലാത്തപക്ഷം പിന്നീട് പോകുകയാണ് പതിവെന്നും അടൂർ പ്രകാശ് പറഞ്ഞു.
Kerala
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രധാന പ്രതി സ്ഥാനത്തുള്ള ഉണ്ണികൃഷ്ണന് പോറ്റിക്കൊപ്പമുള്ള സൗഹൃദ ചിത്രങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നതോടെ ഇരുമുന്നണികളെയും വെട്ടിലാക്കി.
ഉണ്ണികൃഷ്ണന് പോറ്റിയുടെ വീട്ടില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനൊപ്പം രാജു ഏബ്രഹാം സന്ദര്‍ശനം നടത്തുന്ന ചിത്രങ്ങളാണ് വ്യാഴാഴ്ച പുറത്തുവന്നതെങ്കില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനൊപ്പമുള്ള ചിത്രങ്ങളാണ് ഇന്ന് യുഡിഎഫിനെ വെട്ടിലാക്കിയത്.
അടൂര്‍ പ്രകാശിനെ പോറ്റിയെ നേരത്തെ അറിയാമെന്നതും സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചതില്‍ ഇടനിലക്കാരനായെന്നതും നേരത്തെ പുറത്തുവന്ന വിവരങ്ങളായിരുന്നു. എന്നാല്‍ പോറ്റിയെ വീട്ടില്‍ സന്ദര്‍ശിച്ച് ഉപഹാരങ്ങള്‍ സ്വീകരിക്കുകയോ കൈമാറുകയോ ഒക്കെ ചെയ്യുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുതിയ വിവാദങ്ങളിലേക്ക് വഴിവച്ചിരിക്കുന്നത്.
വോട്ടറെന്ന നിലയില്‍ പോറ്റിയെ അറിയാമായിരുന്നുവെന്നാണ് അടൂര്‍ പ്രകാശ് നേരത്തെ വിശദീകരിച്ചിരുന്നത്. അടൂര്‍ പ്രകാശ് പുളിമാത്തെ പോറ്റിയുടെ വീട്ടില്‍ എത്തിയിട്ടുണ്ടെന്നുള്ള വെളിപ്പെടുത്തല്‍ കഴിഞ്ഞദിവസം അയല്‍വാസി നടത്തുകയും ചെയ്തതാണ്.
സ്വര്‍ണക്കൊള്ളയില്‍ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എ. പത്മകുമാര്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പോറ്റിയുടെ വീട്ടിലെത്തിയ ചിത്രങ്ങള്‍ പുറത്തുവന്നത്.
പോറ്റിയുടെ വീട്ടില്‍ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനൊപ്പം അന്ന് എംഎല്‍എയായിരുന്ന രാജു പോയത് അവിടെ ഒരു ചടങ്ങിനായിരുന്നുവെന്നു പറയുന്നു. എന്നാല്‍ ചിത്രങ്ങള്‍ സിപിഎമ്മിലെ കടുത്ത പ്രതിരോധത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.
തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ ശബരിമല സ്വര്‍ണക്കൊള്ള പ്രധാനഘടകമായെന്ന് സിപിഎം ജില്ലാ നേതൃത്വം വിലയിരുത്തിയിരുന്നു. പത്മകുമാറിനെതിരേ പാര്‍ട്ടി നടപടിയുണ്ടാകാത്തത് തിരിച്ചടിയായെന്നും വിലയിരുത്തലുകളുണ്ടായി. സംസ്ഥാന നേതൃത്വം അനുമതി നല്കിയാല് പത്മകുമാറിനെതിരേ നടപടിയെടുക്കുമെന്ന രാജു ഏബ്രഹാമും പറഞ്ഞിരുന്നു.
ഇതിനിടെയാണ് കടംപള്ളി സുരേന്ദ്രനൊപ്പം എംഎല്‍എയായിരിക്കേ രാജു ഏബ്രഹാം പോറ്റിയുടെ വീട്ടില്‍ സന്ദര്‍ശനം സന്ദര്‍ശനം നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നത്. ഉണ്ണികൃഷ്ണന് പോറ്റിയുടെ അച്ഛന് ഇരുവരും സമ്മാനം നല്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. പോറ്റിയുടെ കുടുംബത്തിന ഒപ്പം ഇരുവരുംനില്‍ക്കുന്ന ദൃശ്യങ്ങളുമുണ്ട്.
അന്ന് കടകംപള്ളി ദേവസ്വം മന്ത്രിയും രാജു ഏബ്രഹാം റാന്നി എംഎല്‍എയുമായിരുന്നു. ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലാ സെക്രട്ടറി തന്നെ പോറ്റിക്കൊപ്പം നില്ക്കുന്ന ചിത്രം പുറത്തുവന്നത് പാര്‍ട്ടിയിലും ചര്‍ച്ചയാകുന്നുണ്ട്.
അതിനിടെ, രാജു ഏബ്രഹാം നല്കിയ വിശദീകരണത്തിലും അവ്യക്തതകളുണ്ട്. ചിത്രം പുറത്തു വന്നതു സംബന്ധിച്ച് അറിഞ്ഞെങ്കിലും സംഭവം ഓര്‍മയില്ലെന്നായിരുന്നു രാജു ഏബ്രഹാമിന്റെ വിശദീകരണം. ദൃശ്യങ്ങളിലുള്ള വ്യക്തിയുടെ മുഖം ഓര്‍മയുണ്ടെങ്കിലും ചടങ്ങിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഉണ്ണികൃഷ്ണന് പോറ്റിയെ ശബരിമലയില്‍ കണ്ടുപരിചയമുണ്ടെന്നും രാജു പറഞ്ഞു. അദ്ദേഹം ക്ഷണിച്ചതനുസരിച്ച് ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ടാകാമെന്നുമായിരുന്നു മറ്റൊരു വിശദീകരണം.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയിൽ വിശദീകരണവുമായി മുൻ ദേവസ്വം മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രൻ.
ഒരു തവണ മാത്രമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയതെന്നും എന്നാൽ, സന്ദർശന വേളയിൽ അദ്ദേഹത്തിൽ നിന്ന് യാതൊരുവിധ സമ്മാനങ്ങളും താൻ കൈപ്പറ്റിയിട്ടില്ലെന്നുമാണ് കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചത്.
ഗൺമാനൊപ്പമാണ് ഒരിക്കല്‍ പോറ്റിയുടെ വീട്ടില്‍ പോയത്. ഒരു പരിപാടിക്ക് പങ്കെടുക്കാനാണ് പോയത്. കുട്ടിയുടെ പരിപാടി എന്ന് ബുധനാഴ്ച പറഞ്ഞത് പിശക് പറ്റിയതാണെന്നും പോറ്റിയുടെ അച്ഛന്റെ എന്തോ ചടങ്ങിലാണ് പോയതെന്നും കടകംപള്ളി തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പറഞ്ഞു.
ദേവസ്വം മന്ത്രിക്ക് ശബരിമലയിലെ എല്ലാ കാര്യങ്ങളിലും ഇടപെടേണ്ട കാര്യമില്ല. അന്ന് പോറ്റി കളങ്കിതനാണെന്ന് ബോധ്യമില്ലായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി അനാവശ്യമായി ഒരു ബന്ധവുമില്ലെന്നും കടകംപള്ളി വിശദീകരിച്ചു.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇത്തരം ആക്രമണങ്ങൾ പ്രതീക്ഷിച്ചതാണെന്നും ഇതുവരെ ഉയർന്നുവന്ന ആരോപണങ്ങൾക്കെല്ലാം വിശദീകരണം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം ഹൈക്കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലും ഹൈക്കോടതി തന്നെ നിയോഗിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തിലുമാണ് നടക്കുന്നത്. അന്വേഷണം ഏറ്റവും ശരിയായ രൂപത്തിൽ നടക്കുന്നു എന്നത് പൊതുസമൂഹം തന്നെ കാണുന്നുണ്ടെന്നും കടകംപള്ളി പറഞ്ഞു.
പ്രതിപക്ഷം ഇപ്പോൾ കാട്ടിക്കൂട്ടുന്നത് രാഷ്ട്രീയമായ കാഴ്ചപ്പാടോടുകൂടിയുള്ള പ്രവർത്തനങ്ങളാണ്. ഈ വിഷയത്തെ രാഷ്ട്രീയവത്കരിക്കുന്നതിനായി തുടക്കം മുതൽ നടത്തുന്ന പരിശ്രമത്തിന്റെ ഭാഗമാണത്. അതിനെ അങ്ങനെ മാത്രം കണ്ടാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണന് പോറ്റിയുടെ മൊഴിയില്‍ വിശദീകരണവുമായി മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് എംഎല്‍എ.
2017ലാണ് പോറ്റിയുടെ വീട്ടില്‍ പോയതെന്നും അത് ഒരു കുട്ടിയുടെ ചടങ്ങില്‍ പങ്കെടുക്കാനായിരുന്നുവെന്നും കടകംപള്ളി സുരേന്ദ്രന് മാധ്യമങ്ങളോടു പറഞ്ഞു. ദേവസ്വം മന്ത്രിയെന്ന നിലയിലും വ്യക്തിപരമായും തനിക്ക് പോറ്റിയുമായുള്ള ബന്ധം അന്വേഷണ ഏജന്‍സിയോട് പറഞ്ഞിട്ടുണ്ട്.
ശബരിമല സ്വാമിയുടെ ഭക്തന് എന്ന നിലയിലാണ് പോറ്റിയെ പരിചയപ്പെട്ടത്. നിര്‍ബന്ധത്തിനു വഴങ്ങി പോലീസ് അകമ്പടിയോടെയാണ് വീട്ടില്‍ പോയത്. പോറ്റിയില്‍ നിന്നും ഒരു ഉപഹാരവും വാങ്ങിയിട്ടില്ല. പോറ്റി എന്തെങ്കിലും മൊഴി നല്‍കിയതായി എസ്ഐടി അറിയിച്ചിട്ടില്ല. താന്‍ എല്ലാ കാര്യവും അന്വേഷണ സംഘത്തോട് പറഞ്ഞതാണ്. താന്‍ ഉദാരമതികളായ വ്യക്തികളില്‍നിന്നും പാവങ്ങള്‍ക്ക് സഹായം നല്‍കണമെന്ന് അഭ്യര്‍ഥിക്കും. ഭാഗ്യത്തിന് പോറ്റി ഒരു സംഭാവനയും നല്‍കിയിട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
അതേസമയം പോറ്റിയുമായുള്ള ബംഗളൂരു കൂടിക്കാഴ്ചയെക്കുറിച്ചും പോറ്റിക്കൊപ്പമുള്ള ഫോട്ടോയെ കുറിച്ചുമുള്ള ചോദ്യങ്ങളില്‍നിന്നും കടകംപള്ളി സുരേന്ദ്രന് ഒഴിഞ്ഞുമാറി. പറയാനുള്ളത് പറഞ്ഞു കഴിഞ്ഞു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Kerala
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിക്ക് ക്ഷേത്രത്തിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം അപഹരിച്ച ആദ്യ കേസില്‍ സ്വാഭാവിക ജാമ്യം.
കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹർജിയില്‍ വാദം കേട്ടശേഷം നിയമപരമായ സ്വാഭാവിക നടപടിക്രമമെന്ന നിലയിലാണ് ജാമ്യം അനുവദിച്ചത്. 2025 ഒക്ടോബര്‍ 17നാണ് പോറ്റിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കാത്തതു ചൂണ്ടിക്കാട്ടിയായിരുന്നു ഉണ്ണികൃഷ്ണന് പോറ്റി ജാമ്യഹർജി നല്‍കിയിരുന്നത്.
റിമാന്‍ഡ് കാലാവധി 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹത ഉണ്ടെന്നു പ്രതിഭാഗം വാദിച്ചു. എന്തുകൊണ്ടാണ് കുറ്റപത്രം സമര്പ്പിക്കാത്തതെന്നു കോടതി ചോദിച്ചു. കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ ഉണ്ടെന്നും വിശദമായ കുറ്റപത്രം സമര്‍പ്പിക്കുമെന്നും പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞു. പ്രതിക്കു സ്വാഭാവിക ജാമ്യം നല്കിയാല് കര്‍ശന ഉപാധികള്‍ വേണമെന്നു പ്രോസിക്യൂഷന് വാദിച്ചു. ഈ വാദം അംഗീകരിച്ച കോടതി കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്നും കേരളം വിട്ടു പോകരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതന്നും തെളിവ് നശിപ്പിക്കരുതെന്നും പാസ്പോര്‍ട്ട് ഹാജരാക്കണമെന്നും ജാമ്യവ്യവസ്ഥയില്‍ പറയുന്നു. അന്വേഷണസംഘം ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണമെന്നും എല്ലാ ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുമ്പില്‍ ഹാജരാകണമെന്നും അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നും ചെയ്യരുതെന്നും ജാമ്യവ്യവസ്ഥയിലുണ്ട്.
അതേ സമയം, കട്ടിളപ്പാളിയിലെ സ്വര്‍ണം അപഹരിച്ച കേസില്‍ റിമാന്‍ഡ് തുടരുന്നതിനാല്‍ പോറ്റി ജയിലില്‍ തുടരും. രണ്ടാം കേസില്‍ 90 ദിവസം തികയാന്‍ ഇനിയും മൂന്നാഴ്ചകൂടിയുണ്ട്. ഇതിനിടയില്‍ ഇടക്കാല കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടിയിലേക്കാണ് പ്രത്യേക സംഘം ഒരുങ്ങുന്നത്. ഇടക്കാല കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പോറ്റി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം ലഭിച്ചേക്കുമെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിക്കും. കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്കു വിവിധ ഘട്ടങ്ങളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്.
കേസില്‍ കുറ്റപത്രം നല്‍കാനിരിക്കെയാണ് അന്വേഷണത്തിനായി കോടതി സമയം നീട്ടിനല്‍കിയതെന്നാണ് കുറ്റപത്രം കോടതിയില്‍ നല്കാന് താമസിച്ചതില്‍ അന്വേഷണ സംഘത്തിന്റെ വിശദീകരണം. കുടുതലായി കണ്ടെത്തിയ വിവരങ്ങള്‍ കൂടി അടിസ്ഥാനത്തില്‍ ഹൈക്കോടതിയുടെ അനുമതിയോടെ ഇടക്കാല കുറ്റപത്രം ഉടന്‍ എസ്ഐടി കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കും.
അതേസമയം,തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയും ഇന്നലെ കൊല്ലം വിജിലൻസ് കോടതി പരിഗണിച്ചു. രണ്ടു കേസിലും പ്രതിചേർത്ത മുരാരി ബാബുവിനെ ഒക്ടോബർ 23നാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് 90 ദിവസം പൂർത്തിയായിട്ടും ഇതുവരെ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ഇന്നലെ മുരാരി ബാബു ജാമ്യാപേക്ഷ സമർപ്പിച്ചു.
വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും കോടതി നടപടികൾക്കുശേഷം തിരുവനന്തപുരത്തേക്കു കൊണ്ടുപോയി. അതിനിടെ തന്ത്രി കണ്ഠരരെ കസ്റ്റഡിയില്‍ വേണമെന്ന എസ്ഐടിയുടെ അപേക്ഷയും തന്ത്രി നല്കിയ ജാമ്യപേക്ഷയും ഇന്നു പരിഗണിക്കും.
Kerala
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന് പോറ്റി കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹർജിയില്‍ വാദം പൂര്‍ത്തിയായി. വിധി ഇന്നു പറയും.
ക്ഷേത്രത്തിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം അപഹരിച്ച ആദ്യ കേസില്‍ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാത്തതു ചൂണ്ടിക്കാട്ടിയായിരുന്നു ഉണ്ണിക്കൃഷ്ണന് പോറ്റി ജാമ്യഹർജി നല്‍കിയിരുന്നത്. റിമാന്‍ഡ് കാലാവധി 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹത ഉണ്ടെന്നു പ്രതിഭാഗം വാദിച്ചു.
എന്നാല്‍ കേസ് അന്വേഷണം നിർണായക ഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ ജാമ്യം നൽകരുത്. ഇനിയും തുടരന്വേഷണം ആവശ്യമുണ്ട്. റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരും പോറ്റിയും തമ്മിലുള്ള ബന്ധം സംബന്ധിച്ചും കൂടുതൽ വ്യക്തത വരുത്തണം. നഷ്ടപ്പെട്ട സ്വർണത്തിന്റെ കണക്ക്, ഏതെല്ലാം തരത്തിൽ നഷ്ടമുണ്ടായിട്ടുണ്ട് തുടങ്ങിയ തലങ്ങളിലും അന്വേഷണം നടത്തി അവ വീണ്ടെടുക്കണം. ഉയർന്ന ജാമ്യത്തുക ഉൾപ്പെടെയുള്ള കടുത്ത ഉപാധികൾ വ്യവസ്ഥ ചെയ്യണമെന്നും പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ വാദിച്ചു.
പ്രതിക്കു ജാമ്യം നല്കിയാല് കര്‍ശന ഉപാധികള്‍ വേണമെന്നു പ്രോസിക്യൂഷനും വാദിച്ചു. പത്തനംതിട്ട ജില്ലയിലോ കേരളത്തിനു പുറത്തോ പോകാന്‍ പാടില്ല. ആഴ്ചയില്‍ രണ്ടു പ്രാവശ്യം പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണം തുടങ്ങിയ നിര്‍ദേശങ്ങളാണ് പ്രോസിക്യൂഷന് മുന്നോട്ടുവച്ചത്. ഇരു വാദങ്ങളും കേട്ട വിജിലന്‍സ് കോടതി ഹർജിയില്‍ ഇന്നു വിധി പറയാന്‍ മാറ്റിവയ്ക്കുകയായിരുന്നു.
അതിനിടെ കേസില്‍ അറസ്റ്റിലായ ശബരിമല മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എസ്. ശ്രീകുമാറിനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ ഇന്നലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. ഒരു ദിവസത്തേക്കാണ് വിജിലന്‍സ് കോടതി കസ്റ്റഡി അനുവദിച്ചത്. വൈകുന്നേരത്തോടെ വീണ്ടും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ദേവസ്വം ബോര്‍ഡ് മുന്‍ മെമ്പറും സിപിഎം പ്രതിനിധിയുമായ എന്‍. വിജയകുമാര്‍ സമര്‍പ്പിച്ച ജാമ്യഹർജി പരിഗണിക്കുന്നതു മറ്റൊരു ദിവസത്തേക്ക് മാറ്റിയിട്ടുണ്ട്. അതിനിടെ, തന്ത്രി കണ്ഠരെ കസ്റ്റഡിയില്‍ വേണമെന്ന എസ്ഐടിയുടെ അപേക്ഷയും തന്ത്രി നല്കിയ ജാമ്യപേക്ഷയും നാളെ പരിഗണിക്കും.
ജാമ്യം ലഭിച്ചാലും അകത്ത് തുടരണം
കട്ടിളപ്പാളിയിലെ സ്വര്‍ണം അപഹരിച്ച കേസില്‍ റിമാന്‍ഡ് തുടരുന്നതിനാല്‍ ദ്വാരപാലക ശില്പ കേസില്‍ ജാമ്യം ലഭിച്ചാലും പോറ്റി ജയില്‍മോചിതനാകില്ല. രണ്ടാം കേസില്‍ 90 ദിവസം തികയാന്‍ ഇനിയും മൂന്നാഴ്ചകൂടിയുണ്ട്. അതിനാല്‍ ആദ്യഘട്ട കുറ്റപത്രമെങ്കിലും സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് പ്രത്യേക അന്വേഷണ സംഘം.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. ദ്വാരപാലക ശിൽപ്പപാളികളുടെ കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്.
അറസ്റ്റ് ചെയ്ത് 90 ദിവസത്തിനു ശേഷവും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പുറത്തിറങ്ങാൻ കഴിയില്ല. കട്ടിളപ്പാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി ജയിലിൽ തുടരും.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. കട്ടിളപ്പാളി കേസിലെയും ദ്വാരപാലക കേസിലെയും ജാമ്യാപേക്ഷകളിലായിരുന്നു വിധി.
മൂന്ന് മാസമാകുന്നു അറസ്റ്റ് നടന്നിട്ടെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പോറ്റിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. ഇപ്പോഴും തെളിവുകൾ ശേഖരിക്കുന്നതിനാൽ ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ചായിരുന്നു കോടതിയുടെ നടപടി.
അതേസമയം, സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കർദാസിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിശദമായ വാദം കേൾക്കും. ശങ്കർദാസ് അബോധാവസ്ഥയിൽ ആശുപത്രിയിൽ കിടക്കുകയാണെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് അഭിഭാഷകൻ കോടതിയിൽ അറിയിച്ചത്.
ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന ഫോട്ടോയും സമർപ്പിച്ചിരുന്നു. എസ്ഐടി ശേഖരിച്ച മെഡിക്കൽ റിപ്പോർട്ടുകൾ ഇന്ന് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ എസ്ഐടിക്കെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ പ്രധാനപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം അടൂർ പ്രകാശും ആന്റോ ആന്റണിയും സോണിയ ഗാന്ധിയെ കണ്ടതിന്റെ വിശദാംശങ്ങൾ കോണ്‍ഗ്രസ് പുറത്തുവിടണമെന്നു ബിജെപി നേതാവ് കെ. സുരേന്ദ്രൻ.
സോണിയ ഗാന്ധിയോടൊപ്പം സ്വർണക്കൊള്ളയിലെ പ്രധാന കുറ്റവാളിയായ ഉണ്ണികൃഷ്ണൻ പോറ്റിയും സ്വർണം വാങ്ങിയ വ്യാപാരിയും നിൽക്കുന്ന ചിത്രം പുറത്തുവന്നിരിക്കുകയാണ്. ആരാണു സോണിയാ ഗാന്ധിക്കു പോറ്റിയെ പരിചയപ്പെടുത്തിയത്.
കേരളത്തിലെ സർക്കാരിനെ ഉപയോഗിച്ചു ശബരിമലയിലെ വിലപിടിപ്പുള്ള പുരാവസ്തുക്കളും വിഗ്രഹങ്ങളും കവർന്നതു അന്താരാഷ്ട്ര മാർക്കറ്റിൽ വിൽക്കാനാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
തമിഴ്നാട്ടിലെ പല പ്രമുഖ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചും ഇത്തരത്തിൽ അമൂല്യവസ്തുക്കൾ കടത്താൻ ശ്രമം നടന്നിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമെന്ന് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
ശബരിമല ഭക്തനെന്ന നിലയിലും സംഭാവനകൾ നൽകിയ വ്യക്തിയെന്ന നിലയിലും പരിചയപ്പെട്ടിട്ടുണ്ട്. സ്വർണം പൂശാനായി ബോർഡോ വ്യക്തികളോ അപേക്ഷ നൽകിയിട്ടില്ല.
സ്വർണം പൂശിയ കാര്യം ബോർഡ്, സർക്കാരിനെ അറിയിച്ചിട്ടില്ല. മന്ത്രിയെന്ന നിലയിൽ തനിക്ക് ഒരറിവും ഉണ്ടായിരുന്നില്ല. മുൻമന്ത്രിയെന്ന നിലയിൽ അറിയാവുന്നത് പറഞ്ഞു.- കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, കേസിൽകടകംപള്ളി സുരേന്ദ്രനെയും മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് രണ്ട് മണിക്കൂര്‍ സമയം നീണ്ടുനിന്ന ചോദ്യം ചെയ്യൽ നടന്നത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്.
ശബരിമലയിലേക്ക് സ്വകാര്യ സ്ഥാപനം നൽകിയ ആംബുലൻസ് വാഹനത്തിന്റെ സെക്രട്ടേറിയറ്റിൽ നടന്ന കൈമാറ്റ ചടങ്ങിലാണ് മുഖ്യമന്ത്രിക്കൊപ്പം ഉണ്ണിക്കൃഷ്ണൻ പോറ്റിയും മുഖ്യ സംഘാടകനായി പങ്കെടുത്തത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
വാഹനത്തിന്റെ താക്കോൽദാന ചടങ്ങിൽ പ്രതീകാത്മക താക്കോലുമായി ഉണ്ണിക്കൃഷ്ണൻ പോറ്റി നിൽക്കുന്നതാണ് ദൃശ്യത്തിലുള്ളത്.
നേരത്തേ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ചെവിയിൽ മുഖ്യമന്ത്രി എന്തോ പറഞ്ഞു എന്ന തരത്തിലുള്ള ചിത്രം പ്രചരിച്ചിരുന്നെങ്കിലും വീഡിയോ ദൃശ്യത്തിൽ ഇതു വ്യക്തമല്ല.
Kerala
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതിന് കോൺഗ്രസ് നേതാവിനെതിരെ കേസ്. കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എൻ. സുബ്രഹ്മണ്യനെതിരെയാണ് കോഴിക്കോട് ചേവായൂർ പോലീസ് കേസെടുത്തത്.
കലാപശ്രമത്തിനാണ് കേസ് എടുത്തത്. സോണിയാ ഗാന്ധിയും ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള കൂടിക്കാഴ്ചയിൽ അടൂർ പ്രകാശ് കൃത്യമായ മറുപടി പറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞിരുന്നു.
അടൂർ പ്രകാശ് മറുപടി പറയാത്തതിനാൽ സംഭവങ്ങളിൽ കൂടുതൽ ദുരൂഹതയേറുന്നെന്നും പോറ്റിയും മുഖ്യമന്ത്രിയും തമ്മിലുള്ള ഫോട്ടോ എഐ നിർമിതമാണെന്നും അദ്ദേഹം പറഞ്ഞു. സ്വർണപ്പാളിയിൽ നടക്കുന്ന അന്വേഷണത്തോടൊപ്പം സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയും അന്വേഷണ പരിധിയിൽ വരണമെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കൊപ്പമുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഫോട്ടോ എഐ നിർമിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സോണിയ ഗാന്ധിയും ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള കൂടിക്കാഴ്ചയിൽ അടൂർ പ്രകാശ് എംപി മറുപടി പറയണമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
അടൂർ പ്രകാശ് മറുപടി പറയാത്തതിനാൽ സംഭവങ്ങളിൽ കൂടുതൽ ദുരൂഹതയേറുന്നു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താൻ ആരാണ് അപ്പോയിൻമെന്റ് നൽകിയതെന്നതിൽ യുഡിഎഫ് കൺവീനർക്ക് മറുപടി ഇല്ലെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.
അടൂർ പ്രകാശ് എന്തോ മറയ്ക്കാൻ ശ്രമിക്കുന്നുണ്ട്. സ്വർണകൊള്ളയിലെ രണ്ടു പ്രതികൾ എങ്ങനെയാണ് സോണിയ ഗാന്ധിയെ കണ്ടതെന്നും എന്തിനായിരുന്നു സന്ദർശനമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ചോദിച്ചു.
ഈ ചോദ്യങ്ങൾക്കൊക്കെ മറുപടി പറയേണ്ട ബാധ്യത യുഡിഎഫ് കൺവീനർക്കുണ്ടെന്നും സ്വർണപാളിയിൽ നടക്കുന്ന അന്വേഷണത്തോടൊപ്പം സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയും അന്വേഷണ പരിധിയിൽ വരണമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെയും ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും.
ദ്വാരപാലക ശിൽപ കവർച്ചാ കേസിലാണ് പത്മകുമാറിന്റെ ജാമ്യനീക്കം. കട്ടിളപ്പാളി കേസിൽ പത്മകുമാർ സമർപ്പിച്ച ജാമ്യഹർജി നേരത്തെ തള്ളിയിരുന്നു. ഇതുവരെ പരിഗണിച്ച പ്രതികളുടെ ജാമ്യ ഹർജികളെല്ലാം കോടതി തള്ളിയിരുന്നു. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികളിൽ ആർക്കും ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്റെ വാദം.
അതേസമയം, കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറഞ്ഞേക്കും. കഴിഞ്ഞ ദിവസം വിശദമായ വാദം കേട്ട കോടതി കേസ് വിധി പറയാനായി മാറ്റുകയായിരുന്നു. ഒക്ടോബര്‍ 23ന് അറസ്റ്റിലായ വാസുവിന് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയേയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെയും എസ്ഐടി ഇന്ന് കസ്റ്റഡിയിൽ വാങ്ങും. വിശദമായ ചോദ്യം ചെയ്യലിന് ഇരുവരെയും രണ്ട് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് കൊല്ലം വിജിലൻസ് കോടതിയിൽ അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്.
സ്വർണ്ണക്കൊള്ളയിൽ ഉന്നതരുടെ പങ്ക് അടക്കം അന്വേഷിക്കുന്നതിനാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നത്. കട്ടിളപ്പാളി കേസിലും ദ്വാരപലക കേസിലും മുരാരി ബാബു പ്രതിയാണ്. ഉദ്യോഗസ്ഥൻ എന്ന നിലയിൽ ബോർഡിന്റെ തീരുമാനം അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് മുരാരി ബാബുവിന്റെ വാദം
എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറിയതിലെ ഗൂഢാലോചനയിൽ അടക്കം മുരാരി ബാബുവിന് പങ്കുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. മറ്റൊരു പ്രതിയായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന്റെ ജാമ്യാപേക്ഷയിലും കോടതി ഇന്ന് വിധി പറയും.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണ മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നീ പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി. നവംബർ 27 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്.
തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. കേസിൽ പ്രതിയായ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ പിൻവലിച്ചു. വാസുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചു. കൊല്ലം വിജിലൻസ് കോടതി അവധിയായതിനാലാണ് തിരുവനന്തപുരത്ത് പ്രതികളെ ഹാജരാക്കിയത്.
കേസിൽ ദേവസ്വം മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ എസ്ഐടി ഉടൻ ചോദ്യം ചെയ്യും. പത്മകുമാറിന്റെ സെക്രട്ടറി അടക്കമുള്ളവരെ വിളിച്ചുവരുത്തി വിവരങ്ങൾ തേടി. കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ കോടതി ഇന്ന് തള്ളിയിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന് പോറ്റിയുടെ വീട്ടില്‍ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തുന്നു. കാരേറ്റുള്ള പോറ്റിയുടെ കുടുംബവീട്ടിലാണ് പരിശോധന നടത്തുന്നത്.
തന്റെ കൈകൾ ശുദ്ധമാണ് എന്ന് ആദ്യം പറഞ്ഞ പോറ്റി അറസ്റ്റിലായതോടെ നിലപാട് മാറ്റിയിരുന്നു. തന്നെ കവര്‍ച്ച നടത്തുന്നതിന് വേണ്ടി ഉപയോഗിക്കുകയായിരുന്നു എന്നാണ് നിലവില്‍ പോറ്റിയുടെ വാദം.
അഞ്ച് പേരടങ്ങുന്ന ഒരു സംഘം ഏത് തരത്തില്‍ പ്രതികരിക്കണം എന്നതില്‍ വരെ നിര്‍ദേശം നല്കി എന്നാണ് പോറ്റി പറയുന്നത്. കൂടാതെ തിരുവിതാംകൂര്‍ ദേവസ്വം ഉദ്യോഗസ്ഥരെ കുരുക്കുന്നതാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി.
നടന്നത് വൻ ഗൂഢാലോചനയെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയത്. ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കൽപേഷിനെ കൊണ്ടുവന്നതെന്നും പോറ്റി അന്വേഷണ സംഘത്തിന് മൊഴി നൽകി.
ഉണ്ണികൃഷ്ണൻ പോറ്റി സ്പോൺസറായി അപേക്ഷ നൽകിയതുമുതൽ ഗൂഢാലോചന തുടങ്ങിയെന്നാണ് വിവരം. സ്വർണം ചെമ്പായത് ഉൾപ്പെടെ ഗൂഢാലോചനയുടെ ഭാഗമാണ്. തട്ടിയെടുത്ത സ്വർണം പങ്കിട്ടെടുത്തെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണ മോഷണ കേസിൽ പ്രതിയായ ഉണ്ണി കൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് വൈകിപ്പിച്ചത് തെളിവു നശിപ്പിക്കാനും തൊണ്ടിമുതൽ മറ്റു സ്ഥലങ്ങളിലേക്കു മാറ്റാനും അവസരം നൽകാനാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
പ്രതികളെ രക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. പോറ്റിയെ പോറ്റിവളർത്തിയവരെയും കണ്ടെത്തണം. എഫ്ഐആറിൽ നിന്നു തന്നെ ഗൂഢാലോചന വ്യക്തമാണ്. ഒരാൾക്കു മാത്രമായി ഗൂഢാലോചന നടത്താൻ സാധ്യമല്ല.
ദേവസ്വം ബോർഡിനും മോഷണത്തിൽ ഉത്തരവാദിത്തമുണ്ട്. അവരെയും പ്രതികളാക്കി അറസ്റ്റ് ചെയ്യണം. അവരിൽ നിന്ന് തെളിവ് ശേഖരിച്ച് നഷ്ടപ്പെട്ട സ്വർണം വീണ്ടെടുക്കണം. അതു തുടർന്നുള്ള കേസിന്റെ വിചാരണയ്ക്ക് അത്യാവശ്യമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
Kerala
റാന്നി: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിക്കുനേരെ ചെരിപ്പെറിഞ്ഞു. റാന്നികോടതിയിൽനിന്ന് പുറത്തേക്ക് ഇറക്കിയപ്പോഴാണ് പ്രാദേശിക ബിജെപി പ്രവർത്തകനായ സിനു ചെരുപ്പെറിഞ്ഞത്.
ഏറ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ശരീരത്തിൽ കൊണ്ടോ എന്ന് വ്യക്തമല്ല. ചെരുപ്പെറിഞ്ഞത് മുൻകൂട്ടി തയാറാക്കിയ പദ്ധതി അല്ലെന്നും സർക്കാരിനെതിരെയുള്ള പ്രതിഷേധം എന്നനിലയിൽ ആ സമയത്തെ വികാരംകൊണ്ട് ചെയ്തതാണെന്നും സിനു പറഞ്ഞു.
ഉണ്ണികൃഷ്ണപോറ്റി ഇരമാത്രമാണ്. സംസ്ഥാനം ഭരിക്കുന്ന സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും ഒത്താശയോടെത്തന്നെ ചെയ്തിട്ടുള്ള വലിയൊരു കൊള്ളതന്നെയാണിത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഇനിയും രേഖപ്പെടുത്തും- സിനു പറഞ്ഞു.
അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. ഒക്ടോബർ 30 വരെ 14 ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. അതീവ രഹസ്യമായിരുന്നു കോടതി നടപടികൾ സ്വീകരിച്ചത്. പ്രതിഭാഗം അഭിഭാഷകനും പബ്ലിക് പ്രോസിക്യൂട്ടറും അന്വേഷണ ഉദ്യോഗസ്ഥനും പ്രതിയും മാത്രമാണ് കോടതി മുറിക്കുള്ളിൽ ഉണ്ടായിരുന്നത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുന്നു. എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുത്ത് രഹസ്യ കേന്ദ്രത്തിലെത്തിച്ചാണ് ചോദ്യം ചെയ്യുന്നത്.
പുളിമാത്തുള്ള വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.
ഉണ്ണികൃഷ്ണൻ പോറ്റിയെ നിരവധി തവണ ദേവസ്വം വിജിലൻസ് ചോദ്യം ചെയ്തിരുന്നു. സ്വർണക്കൊള്ള പുറത്തുവന്ന് ദിവസങ്ങൾ പിന്നിടുമ്പോഴാണ് പോറ്റിയെ കസ്റ്റഡിയിലെടുക്കുന്നത്.
District News
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളില് സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട വാർത്തകൾ തള്ളി ഉണ്ണികൃഷ്ണൻ പോറ്റി.
വാര്‍ത്തകള്‍ക്ക് യാഥാര്‍ഥ്യവുമായി ബന്ധമില്ല. എല്ലാ ആരോപണങ്ങള്‍ മാത്രമാണ്. വിജിലന്‍സ് വിളിച്ചാല്‍ ചോദ്യം ചെയ്യലിന് ഹാജരാകും, പറയാനുള്ളത് കോടതിയില്‍ പറയുമെന്നും ഉണ്ണികൃഷ്ണന് പോറ്റി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
അറ്റകുറ്റപ്പണികള്‍ക്കായി തനിക്ക് ലഭിച്ചത് ചെമ്പ് പാളികളാണ്. മഹസര്‍ ഉള്‍പ്പെടെയുള്ള രേഖകളില്‍ ഇത് വ്യക്തമാണ്. അതിന് മുന്‍പ് സ്വര്‍ണം പൂശിയതിനെ കുറിച്ച് അറിയില്ല. അതിന് മുന്‍പ് സ്വര്‍ണം പൂശിയത് കാലഹരണപ്പെട്ടത് കൊണ്ടായിരിക്കാം ദേവസ്വം അങ്ങനെയൊരു തീരുമാനം എടുത്തത്.
പാളികളില്‍ സ്വര്‍ണം ഉണ്ടായിരുന്നോ എന്നും അറിയില്ല. ദ്വാരപാലകശില്പങ്ങളുടെ പാളികള്‍ താന്‍ എടുത്തുകൊണ്ട് പോയതല്ല, ദേവസ്വം തന്നതാണെന്നും ഉണ്ണികൃഷ്ണന് പോറ്റി പ്രതികരിച്ചു.
ദ്വാരപാലക ശില്പത്തിന്റെ സ്വര്‍ണപ്പാളി അറ്റകുറ്റപണിക്ക് കൊണ്ടുപോയപ്പോള്‍ കാലതാമസം ഉണ്ടായെന്ന ആരോപണവും ഉണ്ണികൃഷ്ണന് പോറ്റി നിഷേധിച്ചു. ആരോപണങ്ങളില്‍ പറയുന്ന വിധത്തില്‍ 39 ദിവസങ്ങള്‍ ഒന്നും കാലതാമസം ഉണ്ടായിട്ടില്ല. ഒരാഴ്ചയോളം മാത്രമാണ് താമസം ഉണ്ടായത്.
പാളികളില്‍ അറ്റകുറ്റ പണി നിര്‍ദേശിച്ചിരുന്നു. അതാണ് കാലതാമസം വന്നത്. ഇത്തരം സാധനങ്ങള്‍ കൈമാറുമ്പോഴുള്ള നടപടിക്രമളുമായി ബന്ധപ്പെട്ട ബൈലോയെ കുറിച്ച് അറിയില്ല. കവാടങ്ങള്‍ പ്രദര്‍ശന വസ്തുവാക്കിയിട്ടില്ലെന്നും ഉണ്ണികൃഷ്ണന് പോറ്റി പറഞ്ഞു.